![](https://mm.aiircdn.com/526/5cd79aaf685d9.jpg)
വിവിധ കേസുകളിൽ തൊഴിലുടമകൾക്ക് 100,000 ദിർഹം മുതൽ ഒരു മില്യൺ ദിർഹം വരെ പിഴ ലഭിക്കുന്നതാണ് പുതിയ നിയമം.
യുഎഇ സർക്കാർ രാജ്യത്തെ തൊഴിൽ നിയമത്തിലെ ചില വ്യവസ്ഥകൾ ഭേദഗതി ചെയ്തു. തൊഴിലാളികളുടെ അവകാശങ്ങളും കടമകളും വ്യക്തമായി നിർവചിക്കുന്നതിനും
മത്സരക്ഷമത വർദ്ധിപ്പിക്കുന്നതിനും വേണ്ടിയുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഭേദഗതി. പുതിയ നിയമം അനുസരിച്ചു വിവിധ കേസുകളിൽ തൊഴിലുടമകൾക്ക് 100,000 ദിർഹം മുതൽ ഒരു മില്യൺ ദിർഹം വരെ പിഴ ലഭിക്കും. ശരിയായ പെർമിറ്റുകളില്ലാതെ തൊഴിലാളികളെ ജോലിക്കെടുക്കുക, രാജ്യത്തേക്ക് കൊണ്ടുവരുന്ന തൊഴിലാളികൾക്ക് ജോലി നൽകുന്നതിൽ പരാജയപ്പെടുക, പെർമിറ്റുകൾ ദുരുപയോഗം ചെയ്യുക, തൊഴിലാളികളുടെ അവകാശങ്ങൾ പരിഗണിക്കാതെ വ്യാപാര സ്ഥാപനങ്ങൾ
അടച്ചുപൂട്ടുകയോ താൽക്കാലികമായി നിർത്തുകയോ ചെയ്യുക എന്നിവ ഇതിൽ ഉൾപ്പെടുന്നു. പ്രായപൂർത്തിയാകാത്തവരെ നിയമവിരുദ്ധമായി ജോലി ചെയ്യിപ്പിക്കുന്നതിനും ഇതേ പിഴകൾ ബാധകമാണ്.
വഞ്ചനാപരമായ എമിറേറ്റൈസേഷൻ ഉൾപ്പെടെയുള്ള നിയമ വിരുദ്ധ റിക്രൂട്ട്‌മെൻ്റ് രീതികൾക്ക് ക്രിമിനൽ ശിക്ഷകളും ലഭിക്കും. വ്യാജ റിക്രൂട്ട്‌മെൻ്റിൽ പിടിക്കപ്പെടുന്ന തൊഴിലുടമകൾക്ക് 100,000 ദിർഹം മുതൽ ഒരു മില്യൺ ദിർഹം വരെ പിഴ ചുമത്തും. കൂടാതെ കേസിൽ ഉൾപ്പെട്ട ജീവനക്കാരുടെ എണ്ണത്തെ അടിസ്ഥാനമാക്കി പിഴകൾ വർദ്ധിക്കുകായും ചെയ്യും. തൊഴിൽദാതാവ് മിനിമം പിഴയുടെ 50 ശതമാനമെങ്കിലും അടയ്ക്കുകയോ സാങ്കൽപ്പിക ജീവനക്കാർക്ക് ലഭിക്കുന്ന ഏതെങ്കിലും സാമ്പത്തിക ആനുകൂല്യങ്ങൾ തിരികെ നൽകുകയോ ചെയ്താൽ കോടതി വിധിക്ക് മുമ്പ് കേസുകൾ തീർപ്പാക്കാനും പുതിയ ഉത്തരവിലൂടെ സാധിക്കും.